05 ഓഗസ്റ്റ് 2013

' നിശ്ചലം ശൂന്യം ' അഞ്ചു ജീവന്‍ പൊലിഞ്ഞ ഈ ദുരന്തഭൂമി.

                             അഞ്ചുപേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടല്‍  
     
     2012 ആഗസ്റ്റ് 6ന് ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെയും, ഭാര്യയെയും, കുഞ്ഞുങ്ങളെയും  നഷ്ടപ്പെട്ട തുണ്ടത്തില്‍ ബിജുവിനെ പുല്ലൂരാംപാറ വാര്‍ത്തകളുടെ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും. ആ മലവെള്ളപ്പാച്ചിലില്‍  ബിജുവിന് നഷ്ടപ്പെട്ടത് സര്‍വ്വസ്വവുമാണ്.   വീടും പറമ്പുമെല്ലാം മണ്ണു മൂടി കാടു പിടിച്ചു കിടക്കുന്നു. സമീപ വീടുകളില്‍ താമസിരുന്നവര്‍  വീടുകളുപേക്ഷിച്ച് താഴെ പുല്ലൂരാംപാറ ടൌണിനടുത്തേക്ക് താമസം മാറ്റി. തേങ്ങയും, അടയ്ക്ക്യുമെല്ലം വിളവെടുക്കാതെ പൊഴിഞ്ഞു കിടക്കുന്നു. അന്ന് ആ മലവെള്ളപ്പാച്ചിലില്‍  അഞ്ച് ജീവിതങ്ങള്‍ തൂത്തെറിയപ്പെട്ടപ്പോള്‍  മൂകസാക്ഷിയായി അവരുടെ പശുവുണ്ടായിരുന്നു. ഇന്ന് ആ ദുരന്തഭൂമിയില്‍ എല്ലാറ്റിനും സാക്ഷിയായി തകര്‍ന്നടിഞ്ഞ പശുത്തൊഴുത്തു മാത്രം.

                                   ഇവിടെയാണ് വീട് ഉണ്ടായിരുന്നത്.
            
  നിറമുള്ള സ്വപ്നങ്ങളുമായി ഭര്‍ത്താവായ ബിജുവിന്റെ കൈയും പിടിച്ച് രക്തം ഊറ്റിക്കുടിക്കുന്ന അട്ടകള്‍ വിഹരിക്കുന്ന ചെറുശ്ശേരി മലയുടെ മുകളില്‍, തുണ്ടത്തില്‍ ഭവനത്തിലേക്ക്  വലതുകാല്‍ വെച്ച് കയറി വന്ന ലിസമ്മയുടെ തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളുടെ  നേര്‍ക്കാഴ്ച്ചയായി, വിവാഹ സമയത്ത്  പിതാവ് സമ്മാനമായി നല്കിയ സ്റ്റീല്‍ അലമാര പൊട്ടിത്തകര്‍ന്ന് അനാഥമായിക്കിടക്കുന്നു.

                                    തകര്‍ന്ന സ്റ്റീല്‍ അലമാര
                                   
                   പലകുടുംബങ്ങളും താമസം മാറ്റിയെങ്കിലും,  മറ്റെങ്ങും പോകാനിടമില്ലാതെ  ഏഴു വീട്ടുകാര്‍ ഇപ്പോഴും ആ മലമുകളില്‍ താമസിക്കുന്നുണ്ട്. അതില്‍ നാലുപേര്‍  വിധവകളാണ്, എല്ലാവരും കൂലിവേല ചെയ്തു ജീവിക്കുന്നവര്‍. മഴക്കാലമായാല്‍ ഉറക്കമില്ലാത്ത രാത്രികളാണ് അവര്‍ക്ക്. ദൈവത്തില്‍ മാത്രം ആശ്രയിച്ച് അവര്‍ ജീവിതം മുന്നോട്ട് നീക്കുന്നു, നല്ലൊരു നാളെയെ മുന്നില്‍ കണ്ടു കൊണ്ട് .  



                                 ഉരുള്‍പൊട്ടലില്‍ തകരാതെ നിന്ന പശുത്തൊഴുത്ത്  



                ചെറുശ്ശേരിമലയിലെ ദുരന്ത ഭൂമിയില്‍ നിന്നുള്ള കൂടുതല്‍ ദ്യശ്യങ്ങള്‍


            ഈ തടിപ്പാലത്തിലൂടെയാണ് അഞ്ചു പേരുടെയും മ്യതശരീരങ്ങള്‍ കൊണ്ടു വന്നത്







റിപ്പോര്‍ട്ട് : റോബിന്‍ ആക്കാട്ടുമുണ്ടക്കല്‍