24 ഒക്‌ടോബർ 2012

കലാഭവന്‍ പീറ്ററെക്കുറിച്ച് ഡോകുമെന്‍ററിയുമായി പ്രദേശിക കൂട്ടായ്മ


          ഗാനമേളകളുടെ രംഗത്ത് 26 വര്‍ഷങ്ങള്‍ പിന്നിടുന്ന കലാഭവന്‍ പീറ്ററെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാകുന്നു. കലാഭവന്റെ ആദ്യകാലം മുതല്‍ ഗാനമേളകളില്‍‌ പങ്കെടുത്ത് ഏറെ ജനപ്രീതി നേടിയ ഗായകനാണ് പീറ്റര്‍. ഇന്നും കലാഭവനില്‍ തുടരുന്ന പീറ്റര്‍ 28 ഓളം വിദേശരാജ്യങ്ങളിലും, ആയിരക്കണക്കിന് പ്രാദേശിക വേദികളിലും പാടിയിട്ടുണ്ട്. ജീവിതത്തില്‍ നേരിട്ട ദുരന്തങ്ങള്‍ ഒരു ഏകാകിയാക്കി മാറ്റിയ പീറ്റര്‍ ഒറ്റപ്പെട്ട ജീവിതമാണ് ഇന്ന് നയിക്കുന്നത്. ഹിന്ദി ഗാനങ്ങളുടെ ആലാപന മികവ് കൊണ്ട് ഏറെ ശ്രദ്ധേയനായ പീറ്റര്‍ മലബാര്‍ മേഖലയില്‍ ഇന്നും ഏറെ ആരാധകരുള്ള വ്യക്തിയാണ്. തൃശൂര്‍ വിയ്യൂര്‍ സ്വദേശിയായ പീറ്ററുടെ ജീവിതവും, സംഗീത രംഗത്തെ ഭൂതകാലവും ദൃശ്യവത്കരിക്കുകയാണ് തിരുവമ്പാടിയുടെ സമീപ പ്രദേശത്തുള്ള സൌഹ്യദ കൂട്ടായ്മ. എച്ച്.ഡി സാങ്കേതിക സംവിധാനത്തില്‍ ഒരുക്കുന്ന ഡോകുമെന്ററിയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് പുല്ലൂരാംപാറ സ്വദേശിയും കണ്ടന്റ് റൈറ്റിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വിജി ജോസഫാണ്. ചിത്രം നിര്‍മ്മിക്കുന്നത് ജനസേവന കമ്യൂണിക്കേഷന്‍സ് തോട്ടുമുക്കത്തിന്റെ ബാനറില്‍ ജിബിന്‍ പോളാണ്. ക്യാമറ രാജേന്ദ്രന്‍ പൊന്‍പാറ. ക്യാമറ അസിസ്റ്റന്റ് സാന്റി സ്റ്റീഫന്‍, അനില്‍ പൂലോട്ട്, എഡിറ്റിങ്ങ് & ശബ്ദലേഖനം-ബിജു യൂണിറ്റി. വിവരണം-ടോമി കൂരാച്ചുണ്ട്. സ്റ്റുഡിയോ-യുണിറ്റി സ്റ്റുഡിയോസ് കോഴിക്കോട്. ഓണ്‍ലൈന്‍ സപ്പോര്‍ട്ട്-പുല്ലൂരാംപാറ വാര്‍ത്തകള്‍.