13 ഏപ്രിൽ 2012

കോഴിക്കോടിന്റെ വിഷു ആഘോഷത്തിനു മാറ്റു കൂട്ടി ക്രൌണ്‍ തീയേറ്റര്‍ പുതിയ രൂപത്തില്‍

   
          കോഴിക്കോട് നഗര ചരിത്രത്തിന്റെ ഭാഗമായ ക്രൌണ്‍ തീയേറ്റര്‍ പുതിയ രൂപത്തില്‍ ആധുനിക സൌകര്യങ്ങളോടെ വിഷുതലേന്ന് പൊതു ജനത്തിനായി തുറന്നു കൊടുത്തു.മൂന്നു മാസക്കാലത്തെ ഇടവേളയ്ക്കു ശേഷം പ്രദര്‍ശനം പുനരാംരംഭിച്ച ക്രൌണ്‍ തീയേറ്റര്‍ ആധുനിക സൌകര്യങ്ങളോടെയാണ് പുനര്‍ നിര്‍മിച്ചിരിക്കുന്നത്. 7.1 സൌണ്ട് സിസ്റ്റവും,ഹാര്‍ക്കനസ് സ്ക്രീന്‍,ക്രിസ്റ്റി പ്രൊജക്ടര്‍ (USA), ഡാറ്റാ സാറ്റിന്റെ സിനിമ പ്രൊസസര്‍, ജെര്‍മന്‍ ബി.എം.എസ് സ്പീക്കേര്‍സ്, ദാസ് സബ് ബൂഫേഴ്സ് എന്നിവയോടെ ഏറ്റവും ആധുനികമായാണ് തീയേറ്റര്‍ നവീകരിച്ചിരിക്കുന്നത്.  


       ഒറ്റ തീയേറ്ററായിരുന്ന ക്രൌണ്‍ ഇപ്പോള്‍  രണ്ടു തീയേറ്ററുകളാക്കിയാണ് മാറ്റിയിരിക്കുന്നത്. ആകെ 970 സീറ്റുകളുണ്ടായിരുന്ന ഇവിടെ ഓഡി 1 ഓഡി 2 എന്ന രീതിയില്‍ രണ്ടു തീയേറ്ററുകളായി രൂപമാറ്റം സംഭവിച്ചപ്പോള്‍ യഥാക്രമം 200 സീറ്റുകള്‍, 148 സീറ്റുകള്‍ എന്നായി കുറഞ്ഞു. ഓഡി ഒന്നില്‍ പാസ്സീവ് ത്രീഡി സംവിധാനവും, ഓഡി രണ്ടില്‍ ആക്ടീവ് ത്രീഡി സംവിധാനവുമാണ് ഒരുക്കിയിരിക്കുന്നത്. ആധുനിക പുഷ് ബാക്ക് സീറ്റുകളാണ് മറ്റൊരു പ്രത്യേകത. ഇരിപ്പിടത്തിന്റെയും സ്ക്രീനിന്റെയും ശബ്ദസംവിധാനത്തിന്റെയും കാര്യത്തില്‍ നൂതനമായ ഈ തീയേറ്ററില്‍ ഇനി സിനിമ കാണുക എന്നത് ഇനി അല്പം ചിലവേറിയിരിക്കുകയാണ് മോര്‍ണിംഗ് ഷോ ഒഴികെയുള്ള എല്ലാ ഷോകള്‍ക്കും 150 രൂപയാണ്. ടിക്കറ്റ് നിരക്ക്. മോര്‍ണിംഗ് ഷോക്ക് 130 രൂപ നല്കിയാല്‍ മതി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സെക്യൂരിറ്റി ക്യാമറകളും മറ്റും തീയേറ്ററിനുള്ളിലും പരിസരങ്ങളിലും   സ്ഥാപിച്ചിട്ടുണ്ട്.


      എട്ടു ദശകങ്ങളായി കോഴിക്കോട്ടുകാര്‍ക്ക് സിനിമാസ്വാദനം പകര്‍ന്നു നല്കിയ ക്രൌണ്‍ തീയേറ്റര്‍ എഴുപതുകളിലും തൊണ്ണൂറുകളിലും "എക്ലൂസീവ് സിനിമാ ഹൌസ് " എന്നാണ് അറിയപ്പെട്ടിരുന്നത്. ഹോളിവുഡ്-ബോളിവുഡ് സിനിമകള്‍  മാത്രം പ്രദര്‍ശിപ്പിച്ചിരുന്ന ക്രൌണ്‍ തീയേറ്ററാണ് കേരളത്തിലാദ്യമായി ഡോള്‍ബി സൌണ്ട് സിസ്റ്റവും, മലബാറിലാദ്യമായി 70 MM സ്ക്രീനും, കോഴിക്കോട്ടാദ്യമായി 2k ഡിജിറ്റല്‍ പ്രൊജക്ഷന്‍ ടെക്നോളജിയും  അവതരിപ്പിച്ചത്. കൂടാതെ കേരളത്തിലാദ്യമായി സിനിമാസ്കോപ് മൂവി പ്രദര്‍ശിപ്പിച്ചതും ക്രൌണിലായിരുന്നു.