18 ജനുവരി 2012

തിരുവമ്പാടി-കൂടരഞ്ഞി റോഡില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് പതിവാകുന്നു


                      തിരുവമ്പാടി-കൂടരഞ്ഞി റോഡില്‍ രാത്രി കാലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് പതിവാകുന്നു. പ്രധാനമായും കോഴി വേസ്റ്റാണ് രാത്രികാലങ്ങളില്‍ റോഡിലേക്ക് നിക്ഷേപിക്കുന്നത്. ഇന്നലെ രാത്രി ഒറ്റപ്പൊയില്‍ ഭാഗത്ത്  മാതാളികുന്നേല്‍ സോണിയുടെ വീടിനു സമീപത്തായി നടുറോഡിലാണ്  മാലിന്യങ്ങള്‍  വലിച്ചെറിഞ്ഞിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഈ വഴി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് മൂക്കുപൊത്തി സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്. കഴിഞ്ഞയാഴ്ച ഇതേ സ്ഥലത്തിനു കുറച്ചു ദൂരെ അമേരിക്കന്‍ കോളനിക്കു സമീപത്തായി വലിച്ചെറിഞ്ഞ കോഴി വേസ്റ്റ് ഇപ്പോഴും ചീഞ്ഞളിഞ്ഞ് കിടക്കുന്നതിനിടയിലാണ്  ഈ സംഭവവും  ഉണ്ടായിരിക്കുന്നത്. 
                   മാലിന്യങ്ങള്‍ മേഖലയിലെ മറ്റു റോഡുകളിലും വലിച്ചെറിയുന്നുണ്ട്. തിരുവമ്പാടി-പുല്ലൂരാംപാറ റോഡിലെ കറ്റ്യാട് ഭാഗത്ത് അടുത്തയിടെയാണ് മാലിന്യങ്ങള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ നിലയില്‍ കാണപ്പെട്ടത്, കൂമ്പാറ-കക്കാടംപൊയില്‍ റോഡിലെ പീടികപ്പാറയിലെ ആളൊഴിഞ്ഞ ഭാഗത്ത് മാലിന്യം തള്ളുന്നത് പതിവായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രക്ഷോഭം നടത്തുകയും  പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പൊതു സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെയുള്ള നിയമങ്ങള്‍ കര്‍ക്കശമാക്കിക്കൊണ്ട് സര്‍ക്കാര്‍ അടുത്തയിടെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും. ജനങ്ങള്‍ ഇക്കാര്യങ്ങളെകുറിച്ച് ബോധ വാന്‍മാരല്ലാത്തതു കൊണ്ടും, നിയമങ്ങള്‍ ലംഘിക്കാനുള്ളതാ ണെന്നുമുള്ള മനോഭാവവുമാണ് ഇത്തരം പ്രവര്‍ത്തികള്‍ക്കു പിന്നില്‍.