22 ഡിസംബർ 2011

അഞ്ചു ജീവിതങ്ങള്‍ക്ക് തണല്‍ നല്കി അരുണ്‍ യാത്രയായി

      
മലയാള മനോരമ പത്രത്തില്‍ വന്ന വാര്‍ത്ത
       
       കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍  മരണം സംഭവിച്ച കൂടരഞ്ഞി സ്വദേശി അരുണ്‍ തറപ്പേല്‍, മരണത്തിലേക്കു നീങ്ങുകയായിരുന്ന മൂന്നു പേരെ ജീവിതത്തിലേക്കും അന്ധരായ രണ്ടു പേരെ കാഴ്ചയിലേക്കും നയിച്ച്, സ്വന്തം ഇടവകയായ കൂടരഞ്ഞി ദേവാലയ സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊണ്ടു.  മുക്കത്തിനടുത്ത് വെച്ച് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അരുണിന് ചൊവ്വാഴ്ചയോടു കൂടി മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്തതോടെ അരുണിന്റെ വ്യക്കകളും കരളും കണ്ണുകളും ദാനം ചെയ്യാന്‍  രക്ഷിതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

അരുണിന്റെ സംസ്കാര ചടങ്ങ്
        നിയമത്തിന്റെ നൂലാമാലകള്‍  മാറ്റിവെച്ച് അധിക്യതര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതു കൊണ്ട് ബത്തേരി സ്വദേശിനിയായ ഒരു യുവതിക്കും കണ്ണൂരുകാരനായ ഒരു യുവാവിനും  അരുണിന്റെ വ്യക്കകള്‍ വെച്ചു പിടിപ്പിക്കാന്‍ സാധിച്ചു. അരുണില്‍ നിന്നുമെടുത്ത കരള്‍ കൊച്ചിയിലെ അമ്യതാ ആശുപത്രിയില്‍ നിന്നെത്തിയ ഡോക്ടര്‍മാരുടെ സംഘം അന്നു തന്നെ പ്രത്യേക വാഹനത്തില്‍ കൊച്ചിയിലേക്കു കൊണ്ടു പോയി. കണ്ണുകള്‍ കോംട്രസ്റ്റ് ആശുപത്രിയിലെ നേത്ര ബാങ്ക് ഏറ്റെടുക്കുകയും ചെയ്തു. 

ഇന്നലെ (ബുധനാഴ്ച) വൈകുന്നേരത്തോടെ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ അരുണിന്റെ സംസ്കാരം കൂടരഞ്ഞി ദേവാലയ സെമിത്തേരിയില്‍ നടന്നു. സംസ്കാര ശുശ്രൂഷയ്ക്ക് ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി മുഖ്യ കാര്‍മികത്വം വഹിച്ചു.