13 സെപ്റ്റംബർ 2011

ടോമി ചിറ്റാട്ടു വടക്കേല്‍ ഓര്‍മ്മയായി


           പുല്ലൂരാംപാറയിലെ സാമൂഹ്യ സാംസ്കാരിക  രാഷ്ട്രീയ മതരംഗത്തെ വേറിട്ട് വ്യക്തിത്വമായിരുന്ന ടോമി ചിറ്റാട്ടുവടക്കേല്‍  നമ്മോട്  വിടപറഞ്ഞിട്ട് ഏകദേശം രണ്ടാഴ്ചയോളം പിന്നിട്ടു. ആഗസ്റ്റ് 27 ന് തിങ്കളാഴ്ച്ച വയനാട് തരിയോടു നിന്നും  വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചു വരുന്നതിനിടെ   വൈത്തിരിയില്‍ വെച്ച് ടോമി സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടോമിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു വരുന്നന്നതിനിടെ ആംബുലന്‍സ് ചുരത്തിലെ  ഗതാഗത കുരുക്കിലകപ്പെട്ടതിനാല്‍ ഏറെ താമസിച്ചാണ്  മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ സാധിച്ചത് എങ്കിലും പോകുന്ന വഴിക്കു തന്നെ മരണം സംഭവിച്ചിരുന്നു. വൈകുന്നേരം 4.30 നാണ് അപകടം സംഭവിച്ചത് ഗുരുതരമായി പരിക്കേറ്റ ടോമിക്ക് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കിയിരുന്നു.

           പുല്ലൂരാംപാറ പരേതരായ ചിറ്റാട്ട് വടക്കേല്‍ മൈക്കിള്‍ - ത്രേസ്യാ ദമ്പതിമാരുടെ മകനാണ് ടോമി(45). മരഞ്ചാട്ടി ചൂരക്കുന്നേല്‍ കുടുംബാംഗമാണ് ഭാര്യ ലിജി ഇവര്‍ക്ക് രണ്ടു മക്കളാണ് അലീനയും ഐവിനും.ടോമി പുല്ലൂരാംപാറയില്‍ പിതൃവേദി,കിസാന്‍സേന,ആല്‍ക്കഹോളിക്സ് അനോണിമസ് എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. നാടിലെ ഏതു കാര്യത്തിനും എന്നും മുന്‍പന്തിയിലുള്ള ആളായിരുന്ന ഇദ്ദേഹം.ടോമിയുടെ നിര്യാണത്തില്‍  നിരവധി പ്രമുഖരടക്കം നാടിന്റെ നാനാഭാഗങ്ങളിലുമുള്ള ജനങ്ങള്‍ അനുശോചനം രേഖപ്പെടുത്താന്‍ എത്തിയിരുന്നു. ചൊവാഴ്ച്ച നടന്ന സംസ്കാര ശുശ്രൂഷകളില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.ശുശ്രൂഷകള്‍ക്ക് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയിലും,മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളിയും  നേതൃത്വം നല്കി.