17 ഓഗസ്റ്റ് 2011

ഹൈസ്കൂളുകളില്‍ സമ്പൂര്‍ണ സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ് വെര്‍ ഉപയോഗിച്ച് കുട്ടികളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ഡാറ്റബേസ് തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചു


                           ഒരു കുട്ടി സ്കൂളില്‍ പ്രവേശിക്കുന്നതുമുതല്‍ അവരുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുകയും സ്കൂളുകളുടെയും വകുപ്പിന്റെയും അക്കാദമിക് - ഭരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഈ വിവരങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുകയാണ് 'സമ്പൂര്‍ണ'യുടെ ലക്ഷ്യം. ഇതുവഴി അഡ്മിഷന്‍ രജിസ്റ്ററിലെ വിവരങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒരു ഡേറ്റാബേസില്‍ സൂക്ഷിച്ച് കുട്ടിയ്ക്ക് പ്രത്യേകമായ 'തിരിച്ചറിയില്‍ നമ്പര്‍' നല്‍കുന്നു. സ്കൂളിലെ ടൈംടേബിള്‍ തയാറാക്കല്‍, ഗ്രേഡ് വിശകലനം, പാഠാസൂത്രണം തുടങ്ങി സംസ്ഥാന, ജില്ലാതലങ്ങളിലെ വിവിധ സ്കോളര്‍ഷിപ്പുകള്‍, മേളകള്‍ തുടങ്ങിയവയ്ക്ക് അപേക്ഷിക്കാന്‍ വരെ കാര്യക്ഷമമായ ഒരു സംവിധാനമായി ഇതുമാറും.

         സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ഐ.ടി അറ്റ് സ്‌കൂള്‍ 'സമ്പൂര്‍ണ' പ്രോജക്ട് തയാറാക്കിയത്. മുഴുവന്‍ സ്‌കൂളുകള്‍ക്കും സ്വന്തമായി ഇ-മെയില്‍ വിലാസം നിര്‍മിച്ചുനല്‍കലാണ് ആദ്യപടി. തുടര്‍ന്ന് പ്രവേശ രജിസ്റ്റര്‍ 'സമ്പൂര്‍ണ' സോഫ്റ്റ്‌വെയറിലേക്ക് അപ്‌ലോഡ് ചെയ്യും. വിദ്യാര്‍ഥികളുടെ ഫോട്ടോ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും ഇത്തരത്തില്‍ അപ്‌ലോഡ് ചെയ്യാം. ഡാറ്റ കാപ്ചര്‍ ഫോര്‍മാറ്റ് (ഡി.സി.എഫ്) എന്ന ഫോര്‍മാറ്റിലാവും വിവരങ്ങളുടെ ശേഖരണം. ക്ലാസധ്യാപകന്റെ മേല്‍നോട്ടത്തില്‍ കെല്‍ട്രോണ്‍ സഹകരണത്തോടെയാണ് ഡാറ്റ എന്‍ട്രി സാധ്യമാക്കുക. ഇവ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാമെങ്കിലും പ്രധാനാധ്യാപകന് മാത്രമേ തിരുത്തല്‍ സാധ്യമാകൂ. ക്രമേണ കേന്ദ്ര സര്‍ക്കാരിന്റെ ഏകീകൃത തിരിച്ചറിയില്‍ പദ്ധതിയുമായി (യു.ഐ.ഡി) സംയോജിപ്പിക്കുന്ന തരത്തിലാണ് സോഫ്റ്റ് വെയറിന്റെ രൂപകല്‍പന. ക്രമേണ കേരളത്തിലെ 1 മുതല്‍ 12 വരെയുള്ള എല്ലാ കുട്ടികളെയും ഇതില്‍ ഉള്‍പ്പെടുത്തുന്നതാണ്.

         നിലവില്‍ ഉച്ചഭക്ഷണത്തിനും സ്‌പോര്‍ട്‌സ്, കലോത്സവം എന്നിവക്കും സോഫ്റ്റ്‌വെയറുകളുണ്ട്. 'സമ്പൂര്‍ണ' പ്രാബല്യത്തില്‍ വരുന്നതോടെ മേല്‍പറഞ്ഞ സോഫ്റ്റ്‌വെയറുകള്‍ ഇതുമായി ലിങ്ക് ചെയ്യും. ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, കലോത്സവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ എളുപ്പത്തിലാക്കാനും സാധിക്കും. പ്രവേശ സമയത്ത് ഉള്‍പ്പെടുത്തുന്ന രേഖകള്‍ അതത് സ്‌കൂളുകളില്‍ പഠനം തുടരുന്നതുവരെ ഉപയോഗപ്പെടുത്താം. ഇതില്‍ പരിശീലനം നല്‍കാന്‍ സംസ്ഥാനതലത്തില്‍ വിദ്യാഭ്യാസ ഉപജില്ലകള്‍ കേന്ദ്രീകരിച്ച് ആഗസ്റ്റ് 17 മുതല്‍ ക്ലാസുകള്‍ ആരംഭിച്ചു.