29 ജൂലൈ 2011

പുല്ലൂരാംപാറ - ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി ബദല്‍ റോഡ് : പ്രതീക്ഷയോടെ മലയോര ജനത

29/07/2011ന് ദീപികയില്‍ വന്ന പത്രവാര്‍ത്ത
                                    വയനാട് ചുരത്തിനു ബദല്‍ റോഡായ പുല്ലൂരാംപാറ - ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി റോഡിനായി മലയോര ജനത പ്രതീക്ഷയോടെ കാത്തിരിപ്പ് തുടരുന്നു 1994.ല്‍ സംസ്ഥാന സര്‍ക്കാര്‍ ബദല്‍ റോഡിനായുള്ള സര്‍വേ നടപടികള്‍ ആരംഭിച്ചെങ്കിലും വനം വകുപ്പ് അനുകൂല നിലപാട് എടുക്കാത്തതിനാല്‍ തുടര്‍നടപടികള്‍ അനിശ്ചിതത്തിലാണ്. റോഡ്‌ യഥാര്‍ത്ഥ്യമാക്കാന്‍ രണ്ടു വര്‍ഷം മുമ്പ് നടത്തിയ ജനകീയ യാത്ര ഏറെ പ്രതീക്ഷയുണര്‍ത്തിയെങ്കിലും തുടര്‍ നടപടികള്‍ ചുവപ്പ് നാടയിലാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ചുരം റോഡിന്റെ ദുരിത യാത്രയില്‍ നിന്നുള്ള മോചനത്തിനായാണു ബദല്‍ റോഡുകള്‍ക്കായുള്ള പഠനത്തില്‍ പുല്ലൂരാംപാറ - ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി ബദല്‍ റോഡെന്ന ആശയം ഉയര്‍ന്നു വന്നത്.

                തിരുവമ്പാടി പഞ്ചായത്തില്‍ നിന്നാരംഭിച്ച്‌ കോടഞ്ചേരി പഞ്ചായത്തിലൂടെ വയനാട് ഭാഗത്ത് മേപ്പാടിയില്‍ എത്തിച്ചേരുന്നതാണു 14 കി.മീ വരുന്ന നിര്‍ദ്ദിഷ്ട പാത .പ്രധാനമന്ത്രിയുടെ ഗ്രാമ സഡക് യോജന പദ്ധതി റോഡായ മുത്തപ്പന്‍പുഴ-മറിപ്പുഴ മലയോരപാതയില്‍ നിന്ന് മൂന്നു കി.മീ. സഞ്ചരിച്ചാല്‍ സ്വര്‍ഗ്ഗം കുന്നിലെത്താം. ഇവിടെ നിന്ന് 2.75 കിലോ മീറ്ററാണു ജില്ലാ അതിര്‍ത്തിയിലെക്കുള്ളത് .വനപ്രദേശത്ത് നിലവില്‍ 2 കി.മീ. കൂപ്പു റോഡുണ്ട്‌ 1970 ല്‍ സ്വകാര്യ വനം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനു മുമ്പുള്ള ഈ റോഡ്‌ ബദല്‍ റോഡിന്റെ ഭാഗമാക്കുകയാണെങ്കില്‍ വനം നശിപ്പിക്കാതെ തന്നെ റോഡുണ്ടാക്കം.
                      മലയോര പട്ടണങ്ങളായ തിരുവമ്പാടിയെയും കല്പറ്റയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബദല്‍ റോഡു വന്നാല്‍ കോഴിക്കോട് നിന്ന് ബത്തേരിയിലെക്കുള്ള ദൂരം 25 കി.മീ. കുറയും .തിരുവമ്പാടി, പൂവാറംതോട്, നിലമ്പൂര്‍ മേജര്‍ ഡിസ്ട്രിക്റ്റ് റോഡിനെ കൂട്ടിയിണക്കിയാല്‍ വയനാട്,കോഴിക്കോട് ,മലപ്പുറം ജില്ലകളെ ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്ന റോഡ്‌ എന്ന പ്രത്യേകതയും ഉണ്ട്. ടൂറിസ്റ്റു കേന്ദ്രങ്ങളായ അരിപ്പാറ വെള്ളച്ചാട്ടം ,വെള്ളരിമല ,പതങ്കയം,ഒലിച്ചു ചാട്ടം എന്നിവയുടെ സമീപത്തു കൂടെയാണു റോഡ്‌ കടന്നു പോകുന്നത് .മലയോര നിവാസികളുടെ ചിരകാല സ്വപ്നമായ ബദല്‍ റോഡിനായി ജനപ്രതിനിധികളുടെ ഭാഗത്ത്‌ നിന്ന് സത്വര നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.


04-08-2011ന് മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്ത 

ചുരം ബദല്‍ പാത: ആനക്കാംപൊയില്‍ - മേപ്പാടി റോഡിനായി മുറവിളി ഉയരുന്നു

തിരുവമ്പാടി: താമരശ്ശേരി ചുരത്തിന് ബദല്‍ റോഡായി പരിഗണിക്കപ്പെടുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി റോഡ് യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. മൂന്നു പതിറ്റാണ്ടായി റോഡിനുവേണ്ടി നടക്കുന്ന ശ്രമങ്ങളൊന്നും വിജയം കണ്ടില്ലെങ്കിലും ചുരം ബദല്‍ റോഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി അഞ്ചിന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഈ റോഡും പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് മലയോര ജനത. ആനക്കാംപൊയില്‍-മേപ്പാടി മലയോര പാതയുടെ സാധ്യതകളും മറ്റും ബോധ്യപ്പെടുത്തുന്നതിനായി ഈ മേഖലയിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണുന്നുണ്ട്.

തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലില്‍നിന്ന് ആരംഭിച്ച് മേപ്പാടിയിലെത്തുന്ന നിര്‍ദിഷ്ട റോഡിന് 22-24 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് കണക്കാക്കപ്പെടുന്നത്. മറ്റ് ബദല്‍ റോഡുകള്‍ക്കെന്നപോലെ നാല് കിലോമീറ്ററോളം ദൂരം വനത്തിലൂടെ കടന്നുപോകേണ്ടതാണ് ഈ മലയോര പാതയ്ക്കും തടസ്സമായി നില്‍ക്കുന്നത്. 10 ഏക്കര്‍ വനഭൂമി റോഡിനായി ഏറ്റെടുക്കേണ്ടിവരും. ഇവിടെ നശിപ്പിക്കപ്പെടുന്ന മരങ്ങള്‍ക്ക് പകരം വെച്ചുപിടിപ്പിക്കുന്നതിനായി 20-30 ഏക്കര്‍ സ്ഥലം വിട്ടുനല്‍കുന്നതിനായി നിരവധി കര്‍ഷകര്‍ തയ്യാറായിട്ടുണ്ട്.

മുമ്പ് കെ.എം. മാണി മന്ത്രിയായിരുന്ന സമയത്ത് റോഡിനായി ബജറ്റില്‍ ഫണ്ട് വകയിരുത്തുകയും ഉദ്യോഗസ്ഥര്‍ ദിവസങ്ങളോളം വനത്തില്‍ താമസിച്ച് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. പിന്നീട് തുടര്‍നടപടികളൊന്നുമുണ്ടായില്ല. 2007ല്‍ ജോര്‍ജ് എം. തോമസ് എം.എല്‍.എ.യായി തിരഞ്ഞെടുക്കപ്പെട്ട വേളയിലാണ് പിന്നീട് കാര്യമായ ശ്രമങ്ങളുണ്ടാകുന്നത്. അന്ന് മുത്തപ്പന്‍പുഴയില്‍നിന്ന് വനത്തിലൂടെ മേപ്പാടിയിലേക്ക് ജനകീയ യാത്ര സംഘടിപ്പിക്കുകയുണ്ടായി. തുടര്‍ന്നുവന്ന ബജറ്റുകളിലെല്ലാം 10 ലക്ഷം രൂപ പ്രാഥമിക നടപടികള്‍ക്കായി അനുവദിച്ചെങ്കിലും യാതൊരുവിധ പ്രവര്‍ത്തനങ്ങളും നടന്നില്ല.

ഇപ്പോള്‍ ആനക്കാംപൊയില്‍ മുതല്‍ മറിപ്പുഴ വരെ ആറ് കി.മീറ്റര്‍ ദൂരം റോഡുണ്ട്. ഇതുവഴി കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ സര്‍വീസ് നടത്തുന്നുമുണ്ട്. മറിപ്പുഴ മുതല്‍ വനാതിര്‍ത്തിയായ സ്വര്‍ഗം കുന്നുവരെയുള്ള മൂന്നു കിലോമീറ്റര്‍ പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക് യോജനയില്‍ ഉള്‍പ്പെടുത്തി നിലവിലുള്ള റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. വയനാട് ഭാഗത്ത് കള്ളാടിക്കടുത്ത് തൊള്ളായിരം എസ്റ്റേറ്റ് വരെ എട്ടു കിലോമീറ്റര്‍ റോഡ് പൂര്‍ത്തിയായിട്ടുണ്ട്. വനത്തിലൂടെ ഇരുവശത്തും കൂപ്പ് റോഡുകളും നിലവിലുണ്ട്. ഹെയര്‍പിന്‍ വളവുകള്‍ ഇല്ലാതെ തന്നെ റോഡ് പൂര്‍ത്തിയാക്കണമെന്നാണ് വിദഗ്ധാഭിപ്രായം. രണ്ട് ചെറിയ പാലങ്ങളും ഏതാനും കലുങ്കുകളും മാത്രമാണ് റോഡിനായി നിര്‍മിക്കേണ്ടിവരുന്നത്.

           ഇപ്പോള്‍ പരിഗണനയിലിരിക്കുന്ന മറ്റ് ബദല്‍ പാതകളായ പൂഴിത്തോട്-പടിഞ്ഞാറത്തറ, ചിപ്പിലിത്തോട് - മരുതിലാവ് റോഡുകള്‍ യാഥാര്‍ഥ്യമായാലും ആനക്കാംപൊയില്‍-മേപ്പാടി റോഡിന്റെ പ്രാധാന്യം ഒട്ടും കുറയുകയില്ല എന്നതാണ് വസ്തുത. മേപ്പാടി റോഡ് പൂര്‍ത്തിയായാല്‍, സമീപഭാവിയില്‍ സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ യാത്രാമാര്‍ഗമാകാനിടയുള്ള എറണാകുളം-ബാംഗ്ലൂര്‍ റൂട്ടില്‍ ദൂരം 40 കിലോമീറ്ററോളം കുറയാനിടയാകും. കൂടാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലായ തിരുവമ്പാടി-പൂവാറംതോട്-നിലമ്പൂര്‍ റോഡുമായി ബന്ധിപ്പിക്കപ്പെടുന്നതോടെ വയനാട്, മലപ്പുറം ജില്ലകളെ കൂട്ടിയിണക്കുന്ന ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ റോഡുകൂടിയാകുമിത്. മൂന്നു ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തെ പരസ്​പരം ബന്ധിപ്പിക്കുന്ന യാത്രാമാര്‍ഗവും ഇതോടെ തുറക്കപ്പെടും. ഇപ്പോള്‍ നിലമ്പൂരില്‍നിന്ന് മണ്ഡലത്തിന്റെ മറ്റൊരു ഭാഗമായ വയനാട്ടിലെത്താന്‍ തമിഴ്‌നാട്ടിലൂടെ കിലോമീറ്ററുകളോളം സഞ്ചരിണ്ട അവസ്ഥയാണുള്ളത്. ഇതോടൊപ്പം ഈ മേഖലയിലെ ടൂറിസം രംഗത്തും പുത്തനുണര്‍വുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കോടഞ്ചേരി, വയനാട്ടിലെ മേപ്പാടി പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.
            04-08-2011ന്  മനോരമ പത്രത്തില്‍ വന്ന വാര്‍ത്ത

             04-08-2011ന്   ദീപിക പത്രത്തില്‍ വന്ന വാര്‍ത്ത
          05-08-2011ന്  മനോരമ ഫോക്കസില്‍ വന്ന വാര്‍ത്ത
                            നിര്‍ദ്ദിഷ്ട പാതയുടെ രൂപരേഖ