30 ഏപ്രിൽ 2013

'ട്രാക്കിലെ താരം' പഠനത്തിലും മുന്നില്‍ .


        
                 ഇല്ലായ്മകളുടെ നടുവില്‍ നിന്ന് മുഴുവന്‍ വിഷയങ്ങളിലും A+ നേടി സംസ്ഥാനത്തിനാകെ മാതൃകയാവുകയാണ് കോഴിക്കോട് പുല്ലൂരാംപാറയിലെ തെരേസ് ജോസഫ്. പുല്ലൂരാംപാറ സെന്‍റ് ജോസഫ്‌സ് സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി.ക്ക് മികച്ചവിജയം നേടിയ തെരേസ് ദേശീയ കായികമേളയില്‍ കേരളത്തിന് മെഡല്‍ സമ്മാനിച്ച അത്‌ലറ്റ് കൂടിയാണ്.

ചെത്തിത്തേക്കാത്ത വീട്ടില്‍ നിന്ന് തെരേസ് വരുന്നു. ഒറ്റമുറി വീട്ടിലെ ഒറ്റമേശയാണ് തെരേസിന്റെ പഠിപ്പുമേശ. രോഗിയായ അച്ഛന്‍ ചെമ്പനാനിയില്‍ ജോസഫിനും, അമ്മ സൂസനും കൂലിപ്പണിയാണ്. പാലായില്‍ നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പേ കുടിയേറിയവരാണിവര്‍.

പുല്ലൂരാംപാറ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ടോമി ചെറിയാന് കീഴില്‍ പരിശീലിക്കുന്ന തെരേസിന് പത്താം ക്ലാസില്‍ പഠിക്കുന്നതിനിടെ വിവിധ മത്സരങ്ങള്‍ കാരണം രണ്ട് മാസത്തോളം ക്ലാസില്‍ പോകാനായില്ല. പക്ഷേ, അധ്യാപകരുടെയും കൂട്ടുകാരുടെയും സഹായത്തോടെ എല്ലാ ക്ലേശങ്ങളേയും ഈ പെണ്‍കുട്ടി മറികടന്നു.

രാവിലെ നാലരയ്ക്ക് തെരേസ് പഠിക്കാനെണീക്കും. ആറ് മണി വരെ പഠനം. തുടര്‍ന്ന് കായിക പരിശീലനത്തിന് പുല്ലൂരാംപാറ സ്‌കൂള്‍ ഗ്രൗണ്ടിലെത്തും. എട്ട് മണി വരെ ഓട്ടവും ചാട്ടവും. അടുത്ത ഓട്ടം സ്‌കൂളിലേക്കാണ്.


അധ്യാപകരെ കാതോര്‍ത്താണ് അടുത്ത പഠനം. ക്ലാസില്‍ ശ്രദ്ധിച്ചിരിക്കുന്നതോടെ മിക്കവാറും ഭാഗങ്ങള്‍ മറികടക്കാനാകുമെന്നും തെരേസ് പറയുന്നു. വൈകിട്ട് വീണ്ടും കായിക പരിശീലനം. സ്‌കൂള്‍ വിട്ടാല്‍ വീണ്ടും കായിക പരിശീലനം. വൈകിട്ട് ഏഴ് മണിയോടെ വീട്ടിലെത്തി പ്രാര്‍ഥിച്ച് അത്താഴം കഴിച്ച് വീണ്ടും പഠനം. പതിനൊന്നര വരെ. ഇതായിരുന്നു തെരേസ് ജോസഫിന്റെ പഠന രീതി .

മൂന്ന് നേരം ഭക്ഷണം കഴിക്കാന്‍ പോലും സ്‌കൂള്‍ അധ്യാപകരും പുല്ലൂരാംപാറ സ്‌പോര്‍ട്‌സ് അക്കാദമിയുമാണ് തെരേസിനെ സഹായിച്ചത്. പ്രാരബ്ധങ്ങളുടെ ട്രാക്കില്‍ നിന്ന് ജീവിതത്തിന്റെ ആദ്യ ലാപ്പ് സമര്‍ഥമായി ഓടിക്കയറുകയാണ് തെരേസ്.

സ്‌പോര്‍ട്‌സിനെ കൈവിടാതെ പഠിക്കണമെന്നുതന്നെയാണ് തെരേസിന്റെ മോഹം. ജീവിതത്തിലെ സ്വപ്നം തെരേസ് രണ്ട് വാക്യത്തില്‍ തീര്‍ക്കും - ആദ്യത്തേത് ഒളിമ്പിക് മെഡല്‍ നേടണം, പിന്നെ ഐ.എ.എസ്സുകാരിയാവണം.

അമ്മ സൂസന്‍ പ്രാര്‍ഥിക്കുന്നു. മാലാഖമാരുടെ അനുഗ്രഹത്തിനും തെരേസയുടെ വിജയങ്ങള്‍ക്കും പിന്നെ അടച്ചുറപ്പുള്ള ഒരു കുഞ്ഞുവീടിനും.
  
(27 Apr 2013 ന് മാത്യുഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്ത അതേ പടി പകര്‍ത്തിയതാണ്. യഥാര്‍ത്ഥ പോസ്റ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )