30 ഏപ്രിൽ 2012

പള്ളിപ്പടിയുടെ മുഖഛായ മാറുന്നു

പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടം
           മലബാര്‍ കുടിയേറ്റത്തിന്റെ വേഗത കൂടിയ 1940കളിലാണ് പുല്ലൂരാംപാറയില്‍ തിരുവിതാംകൂറില്‍ നിന്നുമുള്ളവര്‍ എത്തിച്ചേര്‍ന്നത്. കൊടിയ ദാരിദ്ര്യത്തില്‍ നിന്നും രക്ഷ നേടുന്നതിനായി പുതിയ വാഗ്ദത്തഭൂമി തേടി വന്നവരായിരുന്നു അവര്‍. ഇരവഞ്ഞിപ്പുഴയുടെ തീരത്ത് കനകം വിളയുന്ന പുല്ലൂരാംപാറയുടെ മണ്ണിലേക്ക് കുടിയേറി കാട്ടുമ്യഗങ്ങളോടും, രോഗങ്ങളോടും മല്ലടിച്ച് പുല്ലൂരാംപാറയെ സമ്പന്ന ദേശമാക്കി മാറ്റി. ഇന്ന് പുല്ലൂരാംപാറയില്‍ പുതിയ തലമുറ എല്ലാവിധ സൌകര്യങ്ങളോടെയാണ് ജീവിക്കുന്നത്.


         പുല്ലൂരാംപാറയെക്കുറിച്ചു പറയുമ്പോള്‍ അതിനൊപ്പം പ്രാധാന്യമുള്ള സ്ഥലമാണ് പള്ളിപ്പടി. പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയത്തിന്റെ സാന്നിധ്യം മൂലം പള്ളിപ്പടി എന്ന നാമം ലഭിച്ച ഈ സ്ഥലത്താണ് യു പി സ്കൂള്‍, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍,  പാരീഷ് ഹാള്‍, പോസ്റ്റ് ഓഫീസ്, അല്‍ഫോന്‍സാ ഹോസ്പിറ്റല്‍, ബഥാനിയ ധ്യാനകേന്ദ്രം, ആരാധന കോണ്‍വെന്റ്, SD കോണ്‍വെന്റ്, തിരുവമ്പാടി സഹകരണ ബാങ്ക് പുല്ലൂരാംപാറ ബ്രാഞ്ച്, മലബാര്‍ സ്പോര്‍ട്സ് അക്കാദമി, ബി.എസ്.എന്‍.എല്‍. ടവര്‍  എന്നിവ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.


നേതാജി റോഡില്‍ ഉയരുന്ന ഷോപ്പിം ഗ് കോംപ്ലെക്സ്
           പള്ളിപ്പടിയുടെ മുഖഛായ തന്നെ മാറ്റി മറിക്കുന്ന രീതിയിലുള്ള നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് അതോടൊപ്പം നിരവധി സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പള്ളിപ്പടിയില്‍ ഗ്രൌണ്ടിനു താഴെ പുതുതായി ഉയര്‍ന്നു വരുന്ന ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടമാണ് പള്ളിപ്പടിയുടെ മാറ്റത്തിന് പ്രാധാന പങ്ക് വഹിക്കുന്നത്. നാലു നിലകളിലായി ഉയര്‍ന്നു വരുന്ന ഈ കെട്ടിടം പുല്ലൂരാംപാറയിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടമാണ്. ഹൈസ്കൂള്‍ ഗേറ്റിന് എതിര്‍ വശത്ത് നേതാജി റോഡില്‍ ഹയര്‍ സെക്കണ്ടറിയുടെ മറു ഭാഗത്ത് പണി തീര്‍ന്നുകൊണ്ടിരിക്കുന്ന തടത്തില്‍ ഷോപ്പിംഗ് കോംപ്ലെക്സ്, വോളിബോള്‍ കോര്‍ട്ടിനോട് ചേര്‍ന്ന് പണി തീര്‍ന്നു കൊണ്ടിരിക്കുന്ന ബസ് കാത്തിരിപ്പു കേന്ദ്രം, ഹോസ്പിറ്റലിന്റെ എതിര്‍ വശത്ത് ഉയരാന്‍ പോകുന്ന ഷോപ്പിംഗ് കോംപ്ലെക്സ്, പള്ളിപ്പടിക്കാര്‍ക്ക് സുപരിചിതമായിരുന്ന ഹോട്ടല്‍ കാവേരി രൂപവും ഭാവവും മാറി കാവേരി ഹോട്ട് അന്‍ഡ് കൂള്‍ ആയത്, അലുമിനിയം ഫാബ്രിക്കേഷന്‍ ഷോപ്പ്,  വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള കോണ്‍ക്രീറ്റ് ഉപകരണങ്ങളുടെ നിര്‍മ്മാണ യൂണിറ്റ്, കിണര്‍ ഉപകരണങ്ങളുടെ നിര്‍മ്മാണ യൂണിറ്റ്, ഇന്‍ഡസ്റ്റ്രിയല്‍ യുണിറ്റ് എന്നിവ പള്ളിപ്പടിയുടെ മുഖഛായ തന്നെ മാറ്റി മറിക്കുന്നു.


ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു


മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍