13 ഒക്‌ടോബർ 2011

വാളംതോട് ജി.ടി.എല്‍ .പി.സ്കൂളിലെ ചക്കയുത്സവം വേറിട്ട അനുഭവമായി


                                         കക്കാടംപൊയിലിലെ  വാളംതോട് ജി.ടി.എല്‍.പി.സ്കൂളില്‍ സംഘടിപ്പിച്ച ചക്കയുത്സവം വേറിട്ട അനുഭവമായി. 

                  സ്കൂള്‍ പരിസരത്തെ പ്ലാവുകളില്‍ നിന്നു ചക്കകള്‍ താഴെ വീണ്, നശിച്ചു പോകുന്നതു കണ്ട് സ്കൂള്‍ ഹെഡ് മാസ്റ്റര്‍ കൂടരഞ്ഞി സ്വദേശിയായ പി.ടി.ജോസ് പഴൂരിന്റെ മനസ്സില്‍ തോന്നിയ ഒരു ആശയമാണ് സ്കൂളില്‍ ചക്കയുത്സവം സംഘടിപ്പിക്കാന്‍ പ്രചോദനമായത്. അദ്ദേഹത്തിന്റെ ഈ ആശയത്തിന് സ്കൂളിലെ മറ്റധ്യാപകരുടെയും പിന്തുണയുണ്ടായത് അദ്ദേഹത്തിന് വളരെ ആവേശമായി. തുടര്‍ന്ന് പി.റ്റി.എയുടെ സഹകരണത്തോടെ ചക്കയിടുകയും കുട്ടികളും മാതാപിതാക്കളും, അധ്യാപകരും ചേര്‍ന്ന്  പാചകത്തിനായി ചക്ക തയ്യാറാക്കുകയും ചെയ്തു. പിന്നീട് ചക്കയുടെ കൂടെ കഴിക്കുവാനായി കോഴിക്കറിയും കൂടെ തയാറാക്കി. തുടര്‍ന്ന്  വാര്‍ഡ് മെമ്പര്‍ ചക്കയും കോഴിക്കറിയും വിളമ്പിക്കൊണ്ട് ചക്കയുത്സവം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കഴിഞ്ഞ സെപ്തംബര്‍ മാസമാണ് ഈ ചക്കയുത്സവം സ്കൂളില്‍ സംഘടിപ്പിച്ചത്. ഈ ഉദ്യമത്തില്‍ എല്ലാവരും വളരെ സജീവമായി തന്നെയാണ് പങ്കെടുത്തത് . നമ്മുടെ ചുറ്റുപാടുമുള്ള  വിഭവങ്ങളെ വേണ്ട വിധം നാം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഈ ചക്കയുത്സവം സംഘടിപ്പിച്ചതിലൂടെ വാളംതോട് ജി.ടി.എല്‍.പി.സ്കൂള്‍ മുന്നോട്ട് വെയ്ക്കുന്നു.

ചക്ക കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് വൃത്തിയാക്കുന്നു
ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി മേരിക്കുട്ടി തലക്കുളത്തില്‍ ചക്ക വിളമ്പിക്കൊണ്ട് ചക്കയുത്സവം ഉദ്ഘാടനം ചെയ്യുന്നു
 ചക്ക വിളമ്പി നല്കുന്നു